കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു
കേരളത്തിലെ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കാൻ സംവിധാനം ഒരുക്കുകയാണ് കേന്ദ്രസർക്കാർ. പൊതുവിതരണം മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കോ- ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഇതിന്റെ ചുമതല നൽകിയേക്കും. ആദ്യഘട്ടത്തിൽ പാലക്കാട്,തൃശൂർ ജില്ലകൾക്ക് മുൻഗണന നൽകും. 28.20 രൂപയ്ക്കാണ് കർഷകരിൽ നിന്ന് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്.ഇപ്പോൾ 69 പൈസ കേന്ദ്രസർക്കാർ കൂട്ടിയിട്ടുണ്ട്. ഈ തുകയ്ക്ക് തന്നെ നെല്ല് സംഭരിക്കാനുള്ള സംവിധാനമാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

ഗുണനിലവാരം കൂടുതലുള്ള നെല്ലിന് അതിനനുസരിച്ച് കൂടുതൽ തുക നൽകുമെന്നും അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കർഷകരുടെ സമ്മതപത്രവും വാങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ പാലക്കാട് തൃശൂർ ജില്ലകളിൽ നിന്നായി 50,000 ടൺ നെല്ല് ആയിരിക്കും സംഭരിക്കുക. ഏഴു ദിവസത്തിനകം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ വില ലഭ്യമാകും. പരമാവധി 15 ദിവസത്തിനകം നെല്ലിവില കൊടുത്തു തീർക്കാം എന്നാണ് വാഗ്ദാനം. ഇതിന്റെ ചുമതല എൻസിസിഎഫിനെ ഏൽപ്പിക്കണമെന്ന് കേരളത്തിലെ ബിജെപി നേതൃത്വം ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ സാധ്യത പഠനത്തിനായി എൻസിസി ഫ് എംഡി ആനിസ് ജോസഫ് ചാന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് കർഷകരായി ചർച്ച നടത്തി. തൃശ്ശൂരിലെ കർഷകരും യോഗത്തിൽ പങ്കെടുത്തിരുന്നു.