ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത
ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കുന്നതിനുള്ള അവസാനഘട്ട ചർച്ചകൾ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വന്യജീവി ബോർഡിന്റെ അടുത്ത യോഗത്തിൽ തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. വന്യജീവി സംരക്ഷണ നിയമം പ്രകാരം ഷെഡ്യൂൾ ഒന്നിലാണ് വിഷമില്ലാത്ത ഇനമായ ചേരയെ ഉൾപ്പെടുത്തിയിരിക്കുന്നത്. കർഷക മിത്രം എന്നറിയപ്പെടുന്ന ചേര എലിശല്യം കുറിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇത് കൂടാതെ വിഷപ്പാമ്പുകളുടെ മുട്ടയും ചേര ആഹാരം ആകുന്നു. ചേരയെ സംസ്ഥാന ഉരഗമാക്കി പ്രഖ്യാപിക്കണമെന്ന ആശയം വനം വകുപ്പ് നേരത്തെ തന്നെ മുന്നോട്ടുവച്ചിരുന്നു. ഈ നിർദ്ദേശം സംസ്ഥാന വന്യജീവി ബോർഡിന്റെ അഞ്ചാമത്തെ യോഗത്തിന്റെ അജണ്ടയിൽ സ്ഥാനം പിടിച്ചിരുന്നു.
ചേരയെ കൊല്ലുന്നത് വന്യജീവി സംരക്ഷണം നിയമപ്രകാരം മൂന്നു വർഷത്തേക്ക് കുറയാത്ത തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ 4 ഷെഡ്യൂളുകളിൽ ആയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒന്നാം ഷെഡ്യൂളിൽ ആണ് പാമ്പുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം ആനയും സിംഹവും കടുവയും കുരങ്ങുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയെ കൊന്നാൽ മൂന്നു വർഷത്തിൽ കുറയാതെ, ഏഴുവർഷ വരെ തടവ് ശിക്ഷയും 25000 രൂപ പിഴയും ലഭിക്കും.
content summery : The final stage of discussions to declare the rat snake as the state reptile is in progress.